Saturday, December 16, 2006

ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം

ക്രിസ്മസ്‌ ഇതാ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. എല്ലാവരും തന്നെ ഇപ്പോഴേ ക്രിസ്മസ്‌ ട്രീകളും പുല്‍ക്കൂടുമൊക്കെ തയ്യാറാക്കുന്നതിനെക്കുറിച്ച്‌ പദ്ധതികളൊരുക്കിയിട്ടുണ്ടാകും.... എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം..... ചരിത്രത്തേക്കുറിച്ച്‌ തന്നെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ന്നേക്കാം.... എങ്കിലും ഏതോ പുസ്തകത്തില്‍ വായിച്ച ഇതേപ്പറ്റിയുള്ള ഒരോര്‍മ്മ നമുക്ക്‌ പങ്കുവെക്കാം.....



വളരെ പണ്ട്‌ മുതലേ, എന്നു വെച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പേ, പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ വീടുകള്‍ അലങ്കരിക്കുന്ന ഒരു പതിവ്‌ ഏഷ്യയിലും യൂറോപ്പിലുമൊക്കെ നിലനിന്നിരുന്നു. ചൈനക്കാരും ഹീബ്രുകളും ഈജിപ്ഷ്യരുമെല്ലാം വീടുകളില്‍ ദേവപ്രീതിക്കായി പൂക്കള്‍ കൊണ്ടുള്ള തോരണങ്ങള്‍ ചാര്‍ത്തി പ്രാര്‍ത്ഥന നടത്തിപ്പോന്നു. പുതുവര്‍ഷത്തില്‍ തങ്ങളുടെ വീട്ടില്‍ ചെകുത്താന്റെ ശല്യം ഉണ്ടാകാതിരിക്കാന്‍ കൂടിയായിരുന്നു ഇത്‌. പിന്നീട്‌ ഇവരില്‍ ഭൂരിഭാഗവും ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ഈ ആചാരങ്ങള്‍ കൈവിട്ടില്ല. ക്രിസ്മസും പുതുവത്സരവും അടുത്തടുത്ത്‌ വരുന്ന സാഹചര്യത്തില്‍ ഈ അലങ്കരണം ബൃഹത്തായി മാറി. പുല്‍ക്കൂടിനൊപ്പം അവര്‍ വീടുകള്‍ മുഴുവന്‍ മരങ്ങളും മരച്ചില്ലകളും കൊണ്ട്‌ അലങ്കരിക്കാന്‍ തുടങ്ങി. ക്രമേണ ഇത്‌ ക്രിസ്തുമതത്തിന്റെ ഭാഗമായ ഒരു ആചാരമായി മാറി.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലാണത്രെ ആധുനിക രീതിയിലുള്ള ക്രിസ്മസ്‌ ട്രീകള്‍ ഒരുക്കിയത്‌. ആദമിന്റെയും ഹവ്വയുടേയും കഥകള്‍ അനുസ്മരിക്കുന്നതിനായി ഏതന്‍ തോട്ടത്തിന്റെ മാതൃകയില്‍ ആയിരുന്നു ആധുനിക ക്രിസ്മസ്‌ ട്രീകള്‍ ഒരുങ്ങിയത്‌. മരച്ചില്ലകളില്‍ ആപ്പിളുകള്‍ തൂക്കി അവര്‍ ഈ മാതൃക അതേപടി അനുകരിക്കാന്‍ ശ്രമിച്ചു.കൂടാതെ യേശുവിന്റെ സാന്നിധ്യമറിയിക്കാന്‍ മെഴുകുതിരികളും കത്തിച്ചുവെച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 24 നു തന്നെയായിരുന്നു ഈ അലങ്കരണ പരിപാടികള്‍...

പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ മുഴുവന്‍ ഈ ആചാരത്തിന്‌ പ്രചാരം സിദ്ധിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇംഗ്ളണ്ടിലും ക്രിസ്മസ്‌ ട്രീകള്‍ വ്യാപിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്രിസ്മസ്‌ ട്രീകളില്‍ മെഴുകുതിരികള്‍ കത്തിച്ചുപോന്നു. 1917 ല്‍ ന്യൂയോര്‍ക്കില്‍ ഒരു തീപിടുത്തമുണ്ടായി. ക്രിസ്മസ്‌ ട്രീയിലെ മെഴുകുതിരിയില്‍ നിന്നും പടര്‍ന്ന്‌ പിടിച്ച തീ ഒട്ടേറെ നാശനഷ്ടം വരുത്തി. ഈ അപകടം നേരില്‍ക്കണ്ട ആല്‍ബര്‍ട്ട്‌ സഡക്ക്‌ എന്ന ബാലന്‌ ഈ സംഭവം ഏറെ മാനസിക്‌ വിഷമമുണ്ടാക്കി. സ്പെയിന്‍ കാരായിരുന്ന സഡക്കായുടെ കുടുംബം പാവയില്‍ നിര്‍മ്മിച്ച പക്ഷികളെ ഒരു
കൂട്ടില്‍ ഇട്ട്‌ വൈദ്യുതി ബള്‍ബുകള്‍ കൊണ്ട്‌ അലങ്കരിച്ച്‌ വില്‍പന നടത്തിയാണ്‌ ജീവിച്ചിരുന്നത്‌.

അപകടത്തെക്കുറിച്ചോര്‍ത്ത്‌ ഏറെ ദുഃഖിതനായിരുന്ന സഡക്കായുടെ മനസ്സില്‍ പെട്ടന്നൊരു ബുദ്ധി തെളിഞ്ഞു. " എന്തുകൊണ്ട്‌ ക്രിസ്മസ്‌ ട്രീയില്‍ മെഴുകുതിരിക്ക്‌ പകരം വൈദ്യുതിലൈറ്റുകള്‍ ഉപയോഗിച്ച്‌ കൂടാ ? " തന്റെ ചിന്ത അവന്‍ മാതാപിതാക്കളുമായി പങ്കുവെച്ചു. അവര്‍ക്ക്‌ ആ ആശയം ഏറെ ഇഷ്ടപ്പെട്ടു. കുറച്ച്‌ ബള്‍ബുകള്‍ ഉപയോഗിച്ച്‌ അവര്‍ ക്രിസ്മസ്‌ ട്രീ ലൈറ്റുകള്‍ ഉണ്ടാക്കി. ആദ്യ വര്‍ഷം നൂറില്‍ താഴെ ബള്‍ബുകളേ വിറ്റുപോയുള്ളു. എങ്കിലും ഈ പുതിയ ക്രിസ്മസ്‌ ട്രീ തൊട്ടടുത്ത വര്‍ഷങ്ങളില്‍ വലിയ വിറ്റുവരവ്‌ നടത്തി.


പ്രായ പൂര്‍ത്തിയായ സഡക്കാ ക്രിസ്മസ്‌ ട്രീ നിര്‍മ്മിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു കമ്പനി തുറന്നു. തുടര്‍ന്ന്‌ ഈ സംരംഭം വ്യാപിക്കുകയായിരുന്നു. കടലും കടന്ന്‌..... മനസ്സുകളില്‍ സ്ഥാനം നേടി.......

വൈപ്പിന്‍ കരയ്ക്ക്‌ വയസ്സ്‌ 666 !!!

ഞങ്ങള്‍ വൈപ്പിന്‍ കരക്കാര്‍ക്ക്‌ അത്രവലിയ പാരമ്പര്യമില്ലെന്നാണൊ നിങ്ങള്‍ കരുതിയത്‌? എന്തിനും സമരം ചെയ്യുന്ന... വൈക്കത്ത്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വൈപ്പിനില്‍ നടപ്പാക്കുന്നത്ര സമര വീര്യമുള്ള, ഈ ജനതയുടെ മണ്ണിനേപ്പറ്റി ഒരല്‍പ്പം....

ഞാനൊരു ചരിത്രകാരനല്ല.... അന്വേഷകനല്ല..... പക്ഷെ.... എനിക്കെന്റെ നാടിനെപ്പറ്റി എഴുതണം എന്നു തോന്നി...ആധുനിക കാലത്ത്‌ ചരിത്രത്തെപ്പറ്റി എഴുതുന്നവര്‍ ആരും ആ ചരിത്രകാലത്ത്‌ ജീവിച്ചവരല്ലല്ലൊ. ഞാനുമതെ... ആധുനിക ചരിത്രകാരന്‍മാര്‍ സങ്കല്‍പ്പിച്ചെടുത്തത്‌...നിരീക്ഷിച്ചെടുത്തത്‌...ഞാന്‍ എപ്പോഴെല്ലാമോ വായിച്ചത്‌... അതെല്ലാം ഇതിനകത്ത്‌ കടന്ന്‌ വന്നിട്ടുണ്ടാകാം.. അതിനാല്‍... എല്ലാവരോടും നന്ദി....

വൈപ്പിന്‍ കര..... ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്‌....

1341ല്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തോടെയാണ്‌ വൈപ്പിന്‍ കര രൂപമെടുക്കുന്നത്‌. പക്ഷേ അതോടെ ചരിത്രപ്രസിദ്ധമായ മുസിരിസ്‌ തുറമുഖം നാമാവശേഷമാവുകയായിരുന്നു. കൊടുങ്ങല്ലൂറ്‍ അഴിയുടെ ആഴം കുറഞ്ഞു. ചെറിയൊരു അഴിമുഖമായിരുന്ന കൊച്ചിയില്‍ കായലുകള്‍ രൂപമെടുത്തു. ഇതോടെ കടലിലേക്കു പതിക്കുന്ന പെരിയാറിന്റെ കൈവഴിയായ വീരന്‍ പുഴയുടെ എക്കല്‍ മണ്ണ്‌ അടിഞ്ഞു കൂടി 'വെയ്പ്പുകര'യായ വൈപ്പിന്‍ കര ജന്‍മമെടുത്തു. ഈ ഓര്‍മ്മ പുതുക്കാനായിട്ടായിരിക്കണം, 1341ല്‍ ആരംഭിച്ച 'പുതുവൈപ്പ്‌ വര്‍ഷം' എന്ന പേരിലുള്ള ഒരു കലണ്ടര്‍ പണ്ടുകാലത്ത്‌ ജനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. വെച്ചു കിട്ടിയ കര കടല്‍ തന്നെ എടുക്കുമെന്ന ഒരു വിശ്വാസം തദ്ദേശവാസികളായ എല്ലാവരുടെയും മനസ്സില്‍ ഇപ്പൊഴും നില നില്‍ക്കുന്നുണ്ടെന്നുള്ളത്‌ ഒരു യാഥാര്‍ത്ഥ്യം തന്നെ. ഓരോ വര്‍ഷക്കാലത്തും തീരപ്രദേശങ്ങളില്‍ നിന്നും ശക്തമായ രീതിയില്‍ മണ്ണ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത്‌ ഈ വിശ്വാസത്തിന്‌ ആക്കം കൂടുന്നു. പുതുതായി മണ്ണ്‌ വെച്ച്‌ കിട്ടിയ പുതുവൈപ്പ്‌ ബീച്ചിണ്റ്റേയും ചെറായി ബീച്ചിണ്റ്റേയും ഇന്നത്തെ അവസ്ഥ മികച്ച ഉദാഹരണം തന്നെ...

1875ല്‍ തുറമുഖത്തിന്‌ വടക്കുള്ള ക്രൂസ്‌ കൊട്ടാരത്തിന്‌ സമീപത്തുള്ള പ്രദേശത്തിലൂടെ കടല്‍ തള്ളിക്കയറി. അക്കാലത്ത്‌, കൊച്ചി തുറമുഖ ശില്‍പ്പിയായ റോബെര്‍ട്ട്‌ ബ്രിസ്റ്റൊ മണ്ണ്‌ കൊണ്ടുള്ള കിടങ്ങുകള്‍ നിര്‍മ്മിച്ച്‌ മണ്ണിടിച്ചിലിന്‌ താല്‍ക്കാലിക ശമനം വരുത്തി.
1503ല്‍ സാമൂതിരിയും കൊച്ചി രാജാവുമായി യുദ്ധമുണ്ടായി. ഈ യുദ്ധത്തില്‍ പരിക്കേറ്റ കൊച്ചി രാജാവ്‌ എളങ്ങുന്നപ്പുഴ ക്ഷേത്രത്തിലാണ്‌ ശരണം പ്രാപിച്ചത്‌. പോര്‍ട്ടുഗീസുകാര്‍ അന്ന്‌ അദ്ദേഹത്തെ സഹായിച്ചു. പ്രത്യുപകാരമെന്ന നിലയില്‍ സ്വന്തമായി ഒരു കോട്ട കെട്ടുന്നതിന്‌ അദ്ദേഹം പോര്‍ട്ടുഗീസുകാരെ അനുവദിച്ചു. മതപഠനമായിരുന്നു കോട്ടനിര്‍മ്മാണതിന്റെ പ്രധാന ഉദ്ദേശം. 1662ല്‍ ഡച്ചുകാര്‍ ഈ കോട്ട പിടിച്ചെടുത്തു. ഇപ്പറഞ്ഞ ചരിത്രവസ്തുത വൈപ്പിന്‍ കരയുടെ ചരിത്രപരമായ പ്രാധാന്യം വെളിവാക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഞാറക്കലെ റോമന്‍-സിറിയന്‍ പള്ളി, പള്ളിപ്പുറത്തെ ടിപ്പു സുല്‍ത്താന്റെ വട്ടക്കോട്ട, കേരളത്തിലുള്ള ഒരേയൊരു സെണ്റ്റ്‌ അംബ്രോസ്‌ പള്ളി, എന്നു തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങള്‍ വൈപ്പിന്‍ കരയിലുണ്ട്‌.

കൃസ്ത്യന്‍ - ഹിന്ദു - മുസ്ളീം ജനവിഭാഗങ്ങള്‍ ഐക്യത്തോടെ ഇവിടെ വസിച്ചു പോരുന്നു. ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ നീളവും ഏതാണ്ട്‌ ഒന്നര കിലോമീറ്റര്‍ വീതിയും (എല്ലായിടത്തും അത്രയും ഇല്ല.) നാല്‍പ്പത്‌ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണവും ഉള്ള വൈപ്പിന്‍ കരയ്ക്ക്‌ 1960ന്‌ മുന്‍പ്‌ വരെ പുറം ലോകവുമായി ഇന്നത്തെപ്പോലെ അത്ര വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 1960സെപ്റ്റമ്പറില്‍ സ്ഥാപിച്ച ചെറായി പാലമാണ്‌ വടക്കന്‍ പറവൂറ്‍ വഴി ഈ നാടിനെ വന്‍കരയുമായി ബന്ധിപ്പിച്ചത്‌. 2004ല്‍ ഗോശ്രീ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മൂന്നു പാലങ്ങള്‍ വന്നതോടെ ഇന്ന്‌ വൈപ്പിന്‍ കരക്കും നഗര ബാന്ധവം കൈവന്നു. അക്ഷരാര്‍ത്ഥത്തില്‍ തിരക്കു പിടിച്ച ഒരു ജനതയായി വൈപ്പിന്‍ കരയിലേത്‌.

കൃഷിയും മത്സ്യബന്ധനവുമാണ്‌ പ്രധാന ജീവിതമാര്‍ഗ്ഗം. നെല്ലും തെങ്ങും ആണ്‌ പ്രധാന കൃഷി. പാടങ്ങളില്‍ നെല്ല്‌ വിതക്കാതെ ചെമ്മീന്‍ കൃഷിക്ക്‌ ഉപയോഗിക്കുന്നതാണ്‌ പുതിയ ട്രെണ്റ്റ്‌. കേവലം ഒരു മുണ്ട്‌ വിരിച്ചിട്ടാലുണ്ടാകാവുന്ന നീളം മാത്രമുള്ള റോഡിലൂടെ ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പായുന്ന കാഴ്ച്ച ആരെയും അത്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല. അത്‌ കൊണ്ട്‌ തന്നെ വൈപ്പിനിലെ ഡ്രൈവര്‍മാര്‍ എവിടെയും വാഹനമോടിക്കാനുള്ള പ്രാവീണ്യവും ചങ്കുറപ്പും ഉള്ളവരാണെന്ന്‌ ഞങ്ങള്‍ പരസ്പരം പറയാറുണ്ട്‌. പക്ഷെ,ബസ്സുകളുടെ മത്സരയോട്ടം ഇന്നും ഇവിടെയൊരു ശാപം തന്നെയാണ്‌.

ആറ്‌ പഞ്ചായത്തുകളാണ്‌ ദ്വീപിലുള്ളത്‌. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്‌, നായരമ്പലം, ഞാറക്കല്‍, എളങ്ങുന്നപ്പുഴ എന്നിവയാണ്‌ അവ.

പ്രധാന സ്ഥലങ്ങള്‍ : മുനമ്പം, പള്ളിപ്പുറം, കൊവിലകത്തുംകടവ്‌, ചെറായി, അയ്യമ്പിള്ളി, കുഴുപ്പിള്ളി, പഴങ്ങാട്‌, എടവനക്കാട്‌, അണിയല്‍, നായരമ്പലം, വെളിയത്താം പറമ്പ്‌, മാനാട്ടുപറമ്പ്‌, ഞാറക്കല്‍, മാലിപ്പുറം, എളങ്ങുന്നപ്പുഴ, ഓച്ചന്തുരുത്ത്‌, വളപ്പ്‌, തെക്കന്‍ മാലിപ്പുറം, പുതുവൈപ്പ്‌, അഴീക്കല്‍

Monday, December 11, 2006

സിനിമക്കോട്ടയിലെ അനാവശ്യ ചിരി പ്രകടനങ്ങള്‍....

സിനിമാക്കോട്ടയില്‍.... സീരിയലിണ്റ്റെ മുന്‍പില്‍... സ്വയം മറക്കുന്നവരുണ്ട്‌... അക്കൂട്ടര്‍ നായകനെ വരെ ഉപദേശിക്കും. വരാന്‍ പോകുന്ന കഥാഭാഗങ്ങള്‍ പ്രവചിക്കും. ചുറ്റുമുള്ളവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും കഥ പറഞ്ഞുതരും. നായകന്‍ ഇടിക്കുന്നതോടൊപ്പം ഇക്കൂട്ടര്‍ ചുറ്റുമുള്ളവരെയും ഇടിച്ച്‌ തെറിപ്പിക്കും.... ഇവര്‍ സ്വയം ആസ്വദിക്കുന്നു. മറ്റുള്ളവരെ ആസ്വദിപ്പിക്കുന്നു(?) ....
ഞായറാഴ്ച്ചയുടെ ആലസ്യം വിട്ടുമാറാന്‍ വേണ്ടിത്തന്നെയായിരുന്നു ഇന്ന്‌ ഒരു സിനിമയ്ക്കിറങ്ങിയത്‌. ഹൌസ്‌ ഫുള്‍ ആകുന്നതിന്‌ മുന്‍പേ ടിക്കറ്റുമെടുത്ത്‌ ഞാന്‍ ഒരു സീറ്റും പിടിച്ചു. സിനിമക്കോട്ടയിലെ പാട്ടിണ്റ്റെ ശബ്ദസൌകുമാര്യത്തില്‍ ലയിക്കുന്നതിന്‌ മുന്‍പെ സിനിമ തുടങ്ങി. കുഴപ്പമില്ലാത്ത സിനിമ ആയിരുന്നു കേട്ടോ.... സിനിമയുടെ ലോകത്ത്‌ ഞാനും ഒരു കഥാപാത്രമായി..... ഇടക്കെപ്പോഴോ ഒരുപാട്‌ ചിരികള്‍ക്കിടയില്‍ നിന്നും വ്യത്യസ്ഥമായ ഒരു ചിരി അവിടമാകെ മുഴങ്ങുന്നത്‌ എനിക്കറിയാന്‍ കഴിഞ്ഞു. ചിരിയല്ല അത്‌, ഒരട്ടഹാസം... ഒരു പുരുഷശബ്ദമാണ്‌. മറ്റുള്ളവര്‍ ചിരിക്കാത്തപ്പോഴും പുള്ളിക്കാരന്‍ ചിരിച്ചു കൊണ്ടിരുന്നതിനാല്‍ കൂട്ടത്തില്‍ നിന്നും ആളെ എളുപ്പം കണ്ടുപിടിക്കാനായി. എണ്റ്റെ തൊട്ടുപിന്നിലെ നിരയില്‍ മോഡേണ്‍ "സാനിയാ കണ്ണട"യും ധരിച്ചിരിക്കുന്ന മാന്യമായി വേഷം ധരിച്ചാരു ചെറുപ്പക്കാരനാണ്‌ കഥാപാത്രം. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ കക്ഷി ചിരി പാസ്സാക്കിക്കൊണ്ടിരുന്നു. എനിക്ക്‌ സിനിമ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല.
പുള്ളിക്കാരണ്റ്റെ ചിരി എന്നെ മാത്രമല്ല ചുറ്റുവട്ടത്തിരിക്കുന്നവരെയും അസ്വസ്ഥരാക്കുന്നത്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞു. പലരും ഈര്‍ഷ്യയോടെ തിരിഞ്ഞുനോക്കി. പക്ഷെ, നമ്മുടെ നായകന്‍ ശ്രദ്ധിക്കുന്നേയില്ല. ആളിപ്പോള്‍ ചിരി മാത്രമല്ല, കമണ്റ്റും പാസ്സാക്കുന്നുണ്ട്‌. ഹാസ്യതാരങ്ങളുടെ കോമഡിക്ക്‌ പോലും 'മണ്ടന്‍..' എന്ന്‌ വിളിച്ചാണ്‌ ഇഷ്ടന്‍ കമണ്റ്റ്‌ പാസ്സാക്കിയത്‌.... ഇടക്ക്‌ നായകന്‌ പോലും അടുത്തതായി എന്ത്‌ ചെയ്യണമെന്ന്‌ പുള്ളി ബുദ്ധിയുപദേശിച്ചു കൊടുത്തു... ഒളിച്ചിരുന്ന്‌ ഇടിക്കാന്‍ വരുന്നവരെപ്പോലും ഇഷ്ടന്‍ നായകനെ വിളിച്ച്‌ കാട്ടിക്കൊടുത്തു. വളരെ നിശബ്ദമായ സന്ദര്‍ഭങ്ങളില്‍ ടൈറ്റില്‍ സോങ്ങ്‌ പാടി പുള്ളി ആവേശഭരിതനായി. ചുറ്റുമിരുന്നവര്‍ക്ക്‌ (എനിക്കും) ദേഷ്യവും ചിരിയും ഒരേ സമയം വരുന്നുണ്ടായിരുന്നു...
ഇണ്റ്റര്‍വെല്‍ സമയത്ത്‌ ഞാന്‍ ആളെ സൂക്ഷിച്ച്‌ നോക്കി. അയാളെ എനിക്കറിയാം... ഒരു മുതിര്‍ന്ന ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനാണ്‌. ആളിപ്പോള്‍ ഒന്നും അറിയാത്ത പോലിരിക്കുകയാണ്‌. ഇത്രയും നേരം ഈ ഒച്ചപ്പാട്‌ മുഴുവന്‍ എടുത്തത്‌ മറ്റാരോ ആണെന്ന്‌ തോന്നും പുള്ളിക്കാരണ്റ്റെ മുഖഭാവം കണ്ടാല്‍..... എല്ലാവരും മറ്റാരെയോ നോക്കുന്ന പോലെ ഒളികണ്ണിട്ട്‌ നമ്മുടെ 'നായകനെ' ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ സിനിമ ആസ്വദിക്കുന്നത്‌ ഇക്കൂട്ടരാണെന്നതില്‍ സംശയമില്ല. മറ്റാര്‍ക്ക്‌ ശല്യമായാലും അതൊന്നും ഇവര്‍ക്ക്‌ പ്രശ്നമേയല്ല. കാരണം ചുറ്റുപാടും എന്ത്‌ നടക്കുന്നുവെന്ന്‌ ഇവരറിയുന്നില്ല. അവര്‍ സിനിമയുടെ ലോകത്താണ്‌. കൊടുത്ത കാശ്‌ മുതലാകുന്ന തരത്തില്‍ ഒരു 'ടൂറ്‌' പോകുന്നതും ഇവര്‍ തന്നെയാണ്‌. ഇത്തരം ആളുകള്‍ സമൂഹത്തില്‍ വളരെയേറെയൊന്നും ഉണ്ടാവില്ല. അത്‌ ചിലപ്പോള്‍ നൂറില്‍ ഒരാളാകാം... ആയിരത്തില്‍ ഒരാളാകാം. ഇത്‌ ഒരു വ്യക്തി വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.. വിവിധ ആസ്വാദനശൈലികളുമായി ബന്ധപ്പെട്ടിരിക്കുന്നു... ഇവര്‍ക്ക്‌ ഒരിക്കലും ചുണ്ടില്‍ പ്ളാസ്റ്റര്‍ ഒട്ടിച്ചിരുന്ന്‌ സിനിമ കാണാന്‍ ആകില്ല. ഒപ്പമുള്ളവര്‍ക്ക്‌ ഇത്‌ പലപ്പോഴും സഹിക്കാനും കഴിയില്ല. അതാകാം ഭാര്യയൊ മറ്റ്‌ കൂട്ടുകാരൊ പുള്ളിക്കൊപ്പം ഇല്ലാതിരുന്നത്‌. ഇക്കണക്കിന്‌ അവര്‍ ആരെങ്കിലും കക്ഷിക്ക്‌ ഒപ്പമുണ്ടായിരുന്നെങ്കിലോ ? ദൈവമെ... ഞാന്‍ ഇന്ന്‌ കണികണ്ടയാളെ നാളെയും കണികാണണേ.....